ജ്യൂസ് കമ്പനിയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് ; കോഴിക്കോട് സ്വദേശിക്കെതിരെ പരാതിയുമായി പത്തോളം യുവാക്കൾ

ജ്യൂസ് കമ്പനിയില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 75 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കോഴിക്കോട് ഫറോക്ക് സ്വദേശി തട്ടാരത്തൊട്ടി നിബില്‍ നാഥ് ,ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു കേസിലെ പ്രതി ശബരിനാഥ് എന്നിവര്‍ക്കെതിരെയാണ് പത്തുമുട്ടം സ്വദേശികളായ പത്തു യുവാക്കളുടെ പരാതി.

വഞ്ചനക്കുറ്റത്തിനു കേസെടുത്ത് മുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. നിബില്‍ നാഥ് മുട്ടം എന്‍ജിനീയറിങ് കോളജിലെ പൂര്‍വവിദ്യാര്‍ഥിയാണ്.

2020ല്‍ ആണ് സംഭവം. തമിഴ്നാട്ടില്‍ നിബില്‍ നാഥിന്റെ സഹോദരന് ജ്യൂസ് കമ്പനി ഉണ്ടെന്നും ഇതില്‍ നിക്ഷേപിച്ചാല്‍ ലാഭവിഹിതം ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച്‌ പണം വാങ്ങിയതായി മുട്ടം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മറ്റൊരു ജ്യൂസ് സ്ഥാപനത്തിന്റെ പരസ്യം കാണിച്ച്‌ വിശ്വാസം നേടുകയും വ്യാജ പാര്‍ട്നര്‍ഷിപ് കരാര്‍ ഉള്‍പ്പെടെ ഉണ്ടാക്കിയെന്നും പരാതിയിലുണ്ട്. കമ്പനിയുടെ ഉടമ എന്നു പരിചയപ്പെടുത്തി ശബരിനാഥ് മുട്ടം സ്വദേശിയെ വിളിച്ചതായും പറയുന്നു.

ചിട്ടി പിടിച്ചും കടം വാങ്ങിയും സംഘടിപ്പിച്ച 75 ലക്ഷം രൂപ ഐസിഐസിഐ ബാങ്കിന്റെ കോഴിക്കോട് ഫറോക്ക് ശാഖയിലെ അക്കൗണ്ടിലേക്ക് അയച്ചതായും പരാതിയിലുണ്ട്. 6 മാസം ലാഭവിഹിതം ലഭിച്ചു. തുടര്‍ന്ന് മുടങ്ങി. തമിഴ്‌നാട്ടില്‍ ഇങ്ങനെ സ്ഥാപനം ഇല്ലെന്നും യുവാക്കള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

Post a Comment

Previous Post Next Post