സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ സാധാരണ നിലയിലാകും.നീണ്ട ഇടവേളയ്ക്കു ശേഷം മുഴുവന്‍ കുട്ടികളെയും സ്വീകരിക്കാനായി സ്‌കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു.തിരുവനന്തപുരം പട്ടം ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലാണ് സ്‌കൂള്‍ തുറക്കലിന്‍റെ സംസ്ഥാനതല ഉദ്ഘാടനം.
രണ്ടു വര്‍ഷത്തിന് ശേഷമാണ് സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലായി 47 ലക്ഷം വിദ്യാര്‍ഥികള്‍ ക്ലാസുകളിലേക്കെത്തും. രണ്ടുലക്ഷത്തിലധികം അധ്യാപകരും ഇരുപത്തി രണ്ടായിരത്തോളം അനധ്യാപകരും വിദ്യാര്‍ഥികള്‍ക്കൊപ്പം സ്‌കൂളുകളിലേക്കെത്തും. ഇതിനുമുന്നോടിയായി സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
പുതുക്കിയ മാര്‍ഗരേഖ പ്രകാരം ഷിഫ്റ്റുകളില്ലാതെ വൈകുന്നേരം വരെയാകും ക്ലാസുകള്‍. ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളായിരിക്കും. 10, 12 ക്ലാസുകളില്‍ അടുത്തമാസമാകും പൊതു പരീക്ഷ നടത്തുക. പരീക്ഷക്ക് മുൻപായി പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഒന്ന് മുതല്‍ 10 വരെ 38 ലക്ഷവും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ അറുപതിനായിരത്തോളം വിദ്യാര്‍ഥികളും ക്ലാസുകളിലെത്തും. ഒരു ലക്ഷത്തില്‍പരം അധ്യാപകരും സ്‌കൂളുകളിലുണ്ടാകും.
എട്ടാം ക്ലാസു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. യൂണിഫോമിലും ഹാജറിലും കടുംപിടുത്തം വേണ്ടെന്നാണ് നിര്‍ദേശം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്‌കൂള്‍ നടത്തിപ്പെന്നും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.പകുതി കുട്ടികളെ ഉള്‍ക്കൊള്ളിച്ച് പ്രീ പ്രൈമറി ക്ലാസുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ നടക്കും. യൂണിഫോമും ഹാജറും നിര്‍ബന്ധമല്ല.
സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളും കൂട്ടും. ആയിരത്തോളം ബസുകളാണ് ഇതിനായി അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി നിരത്തിലിറക്കുന്നത്.
Post a Comment