താമരശ്ശേരി രൂപതയുടെ കീഴിലെ പള്ളിയുടെ ഉടമസ്ഥതയില്‍ അനധികൃതമായി പ്രവർത്തിച്ച ക്വാറിക്കെതിരെ വന്‍തുക പിഴയീടാക്കാനൊരുങ്ങി ജിയോളജി വകുപ്പ്. കൂടരഞ്ഞിയില്‍ 2015 വരെ നിയമംലംഘിച്ച് പ്രവർത്തിച്ച ക്വാറിക്കെതിരെയാണ് ഹൈക്കോടതി നിർദേശ പ്രകാരം നടപടിക്കൊരുങ്ങുന്നത്. കാത്തലിക് ലേമെന്‍ അസോസിയേഷന്‍ നല്‍കിയ പൊതുല്‍പര്യ ഹര്‍ജ്ജിയിലാണ് രണ്ടുമാസത്തിനകം നടപടികള്‍ പൂർത്തിയാക്കാന്‍ ഹൈക്കോടതി നിർദേശം നല്‍കിയത്.
1990 മുതല്‍ 2015 വരെ 25 വർഷം കൂടരഞ്ഞി വില്ലേജില്‍ താമരശേരി രൂപതയ്ക്ക് കീഴിലെ പുഷ്പഗിരി ലിറ്റില്‍ ഫ്ലവർ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കരിങ്കല്‍ ക്വാറി പ്രവർത്തിച്ചെന്നാണ് പരാതി. 2002മുതല്‍ 2010വരെ മാത്രമാണ് ക്വാറിക്ക് പ്രവർത്തിക്കാന്‍ അധികൃതർ അനുമതി നല്‍കിയത്.
ക്വാറിയില്‍നിന്ന് പരിധി ലംഘിച്ച് പൊട്ടിച്ച് കടത്തിയ കല്ലിന്‍റെ അളവ് കണക്കാക്കി പിഴയീടാക്കുമെന്നാണ് കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ് ഹൈക്കോടതിയെ അറിയിച്ചത്. 2015 ലെ മൈനർ മിനറല്‍ കൺസെഷന്‍ നിയമമനുസരിച്ച് അനധികൃതമായി ക്വാറിയില്‍നിന്നും കല്ലെടുത്താല്‍ ക്യുബിക് മീറ്ററിന് എൺപത് രൂപയും പിഴയുമാണ് ഈടാക്കുക.
ക്വാറിക്ക് ലൈസന്‍സില്ലെന്ന് കാട്ടി 2018 ല്‍ കാത്തലിക് ലേമെന്‍ അസോസിയേഷനാണ് ജില്ലാകളക്ടറെ സമീപിച്ചത്. പരാതിയില്‍ നടപടി വൈകിയതിനെതുടർന്നാണ് സംഘടന പൊതുതാല്‍പര്യ ഹർജിയുമായി 2019ല്‍ ഹൈകോടതിയിലെത്തിയത്.
കഴിഞ്ഞമാസം 25ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുൾപ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് രണ്ട് മാസത്തിനകം പരാതിയില്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ടത്. അതേസമയം അനുമതി ലഭിച്ച കാലയളവില്‍ മാത്രമാണ് ക്വാറി പ്രവർത്തിച്ചതെന്നും, മേല്‍കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും പുഷ്പഗിരി ലിററില്‍ ഫ്ലവർ പളളി വികാരിയായിരുന്ന ഫാ. മാത്യൂസ് തകടിയേല്‍ പ്രതികരിച്ചു.
Post a Comment