മലയാളം പഠിക്കാത്ത സർക്കാർ ജീവനക്കാർക്കായി മലയാളം അഭിരുചി പരീക്ഷ നിർബന്ധമാക്കുമെന്ന് ; മുഖ്യമന്ത്രി

പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസിന്‍റെ ഭാഗമായാല്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാകും മുന്‍പ് മലയാളം അഭിരുചി പരീക്ഷ പാസാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ തീരുമാനം വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ സംഘടിപ്പിച്ച മലയാണ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജീവനക്കാരെ ഭാഷാ അവബോധമുള്ളവരാക്കുക, ഒപ്പം ഭാഷാ അഭിരുചിയുള്ളവരെ സർക്കാർ സർവീസിന്റെ ഭാഗമാക്കി സിവിൽ സർവീസിനെ മാതൃഭാഷാ കേന്ദ്രകീതൃമാക്കാനാണു സർക്കാർ ശ്രമിക്കുന്നത്. ഈ കാഴ്ചപ്പാടോടെയാണ് ബിരുദം വരെ യോഗ്യത ആവശ്യമുള്ള പി.എസ്.സി. പരീക്ഷകൾ മലയാളത്തിൽ നടത്താൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെ.എ.എസ്. പ്രവേശനത്തിൽ മലയാളം അഭിരുചി പരിശോധിക്കപ്പെടുന്നെന്ന് ഉറപ്പാക്കി. സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരുടെ മലയാള പ്രാവീണ്യം പരിശോധിക്കാനുള്ള തീരുമാനം മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവരെ മാത്രം ഉദ്ദേശിച്ചല്ല, കേരളത്തിൽന്നുള്ള മലയാളം അറിയാത്തവരെക്കൂടി ഉദ്ദേശിച്ചാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനൊപ്പം ഭാഷയും വികസിക്കണമെങ്കിൽ ഭാഷാ സൗഹൃദപരമായ സോഫ്റ്റ്വെയറുകൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യയ്ക്കു മേൽക്കൈയുള്ള സമൂഹത്തിൽ ഭാഷയ്ക്കു നിലനിൽക്കാൻ ഇത്തരം നവീന ആശയങ്ങൾ പ്രാവർത്തികമാക്കണം. സാങ്കേതിക വിദ്യയുടെ പ്രാദേശികവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന ഇലക്ട്രോണിക്സ്- വിവര സാങ്കേതിക വകുപ്പ് ആറു സോഫ്റ്റ് വെയറുകൾ പുറത്തിറക്കിയത് ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post