ബീച്ച് യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം; ഇന്നും നാളെയും കേരള തീരത്ത് കടലാക്രമണ സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് വെള്ളിയാഴ്ച രാത്രി വരെ ഉയ‍ർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. അന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.7 മീറ്റർ വരെയും, കന്യാകുമാരി തീരത്ത് 0.8 മുതൽ 1.5 മീറ്റർ വരെയും ഉയർന്ന തിരമാലകൾ രൂപം കൊള്ളാനാണ് സാധ്യത. ഇത് കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. 

 കേരള തീരത്തെ വ്യാഴാഴ്ച ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ അറിയിപ്പ് നൽകിയിരുന്നു. ഇതിന് പുറമെയാണ് നാളെയും സമാന സാഹചര്യമായിരിക്കുമെന്ന അറിയിപ്പുണ്ടായിരുന്നത്. നാളെ രാത്രി  11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. 

 കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശം ലഭിച്ചാൽ മാറി താമസിക്കണം.  മത്സ്യസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. 

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അറിയിപ്പിൽ പറയുന്നു. 

Post a Comment

Previous Post Next Post